Monday, May 28, 2018

ആദായ നികുതി: റിട്ടേണ്‍ വൈകിയാല്‍ വന്‍ പിഴ വരുന്നു !

തൃശ്ശൂർ: വ്യക്തിഗത ആദായനികുതി റിട്ടേണിൽ പിടിമുറുക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേൺ ജൂലായ് 31-നകം സമർപ്പിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കാനാണ് തീരുമാനം. അവസാനതീയതിക്കുശേഷം റിട്ടേൺ സമർപ്പിക്കുന്നവരിൽനിന്ന് 5,000 രൂപ പിഴയീടാക്കും. ഡിസംബർ 31 കഴിഞ്ഞാൽ പിഴ പതിനായിരമാക്കും. മാർച്ച് 31-നു ശേഷവും റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ നികുതി ദാതാവിന്റെ അക്കൗണ്ട് റദ്ദാക്കാനും പാൻ കാർഡ് അസാധുവാക്കാനുമാണ് തീരുമാനം. ഇതുവരെ രണ്ട് മുൻവർഷങ്ങളിലെ റിട്ടേൺ വൈകി സമർപ്പിക്കാൻ അനുമതിയുണ്ടായിരുന്നു. സാമ്പത്തിക വർഷം അവസാനിക്കുകയും റിട്ടേൺ സമർപ്പണത്തിന് രണ്ടുമാസം മാത്രം ബാക്കി നില്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള പല ഫോമുകളും വൈകിയാണ് വെബ്സൈറ്റിൽ ലഭ്യമായത്. ഏപ്രിൽ ഒന്ന് മുതൽ റിട്ടേൺ സമർപ്പിക്കാമെങ്കിലും മേയ് മൂന്നാം വാരത്തിലാണ് റിട്ടേണിനുള്ള ഫോമുകൾ ആദായനികുതി വകുപ്പിന്റെ സൈറ്റിൽ എത്തിയത്. ജി.എസ്.ടി. യുഗത്തിലെ പ്രഥമ റിട്ടേൺ ആയതിനാൽ സമർപ്പണ ഫോമിൽ 25 ചോദ്യങ്ങൾ കൂടുതലായുണ്ട്. മുൻ കാലങ്ങളേക്കാളും കൂടുതൽ സങ്കീർണമാണ് ഫോമുകൾ. ശമ്പളക്കാർ നല്കേണ്ട റിട്ടേണിന്റെ ഫോമുകളാണ് ആദ്യം വെബ്സൈറ്റിൽ ലഭ്യമായത്. വ്യാപാരികളും പ്രൊഫഷണലുകളും നല്കേണ്ട റിട്ടേണിന്റെ ഫോമുകൾ ഒന്നര മാസത്തിലേറെ വൈകിയാണ് എത്തിയത്. ഈ വിഭാഗക്കാരാകട്ടെ ഏഴുതരം ഫോമുകൾ പൂരിപ്പിക്കണം. വ്യാപാരികളും പ്രൊഫഷണലുകളും ജി.എസ്.ടി.യുടെ വിവരങ്ങളും ആദായ നികുതി റിട്ടേൺ ഫോമിൽ കാണിക്കണം. അതേസമയം, ജി.എസ്.ടി.യുടെ വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടികളൊന്നും വകുപ്പ് സ്വീകരിച്ചിട്ടില്ല. ഈ റിട്ടേൺ നല്കിയശേഷം വേണം വ്യാപാരികൾക്കും പ്രൊഫഷണലുകൾക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ. ജി.എസ്.ടി.യുടെ വാർഷിക റിട്ടേൺ സമർപ്പണം സാങ്കേതിക പ്രശ്നത്തിൽ വൈകിയാൽ ആദായ നികുതി വകുപ്പിന് പിഴ നല്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്ന സ്ഥിതിയുമുണ്ട്. റിട്ടേൺ ഫോമുകൾ എല്ലാമെത്തി ന്യൂഡൽഹി: ടാക്സ് റിട്ടേണുകൾ സമർപ്പിക്കാനുള്ള ഏഴു വിഭാഗത്തിലുള്ള ഐ.ടി.ആർ. ഫോമുകളും ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമായിത്തുടങ്ങി. പുതിയ ഫോമുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഏപ്രിൽ അഞ്ചിന് ഉത്തരവിറക്കിയിരുന്നെങ്കിലും ഒരു മാസത്തിലധികം വൈകിയാണ് ഫേമുകൾ സൈറ്റിൽ ലഭ്യമായത്. പുതിയ ഫോമിൽ ശമ്പളക്കാർ അവരുടെ അലവൻസുകളും മറ്റും പ്രത്യേകമായി കാണിക്കണം. വ്യാപാരികൾ ജി.എസ്.ടി. നമ്പറും മൊത്തവരുമാനവും രേഖപ്പെടുത്തണം.

No comments:

Post a Comment